തിരുവനന്തപുരം: കേരളത്തിൽ ആംആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികളുടെ സഖ്യത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നാലാം മുന്നണി ചായക്കോപ്പായിലെ കൊടുങ്കാറ്റാണെന്നാണ് കാനത്തിന്റെ പ്രതികരണം. അരവിന്ദ് കെജ്‌രിവാൾ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കാനം കൂട്ടിച്ചേർത്തു. കേരളത്തിലെ നാലാം ബദൽ മുന്നണി പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ നേതാവ് വെട്ടിത്തുറന്ന് പ്രതികരിക്കുമ്പോഴും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തോട് കരുതലോടെയാണ് മുന്നണികൾ നീങ്ങുന്നത്. തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടത് പക്ഷത്തിന് ഒപ്പം നില്ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കൺവീനര്‍ ഇപി ജയരാജൻ പ്രതികരിക്കുന്നു.