കൊച്ചി: ആന്റണി പെരുമ്പാവൂർ ഒരു നിർമ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാളെ പുറത്താക്കാക്കുമ്പോൾ രണ്ട് തവണ ചിന്തിക്കേണ്ടതാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും പുറത്താക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ലിബർട്ടി ബഷീർ.
‘നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വർഷമേ ഉണ്ടാകുവെന്ന്. അഞ്ച് വർഷമായപ്പോൾ അവർ തമ്മിൽ തല്ലി തീർന്നു. ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവർ പുറത്താക്കി. അദ്ദേഹം ഒരു നിർമ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാൾ ഈപുറത്താക്കാക്കുമ്പോൾ രണ്ട് തവണ ചിന്തിക്കേണ്ടതാണ്. ആന്റണി പെരുമ്പാവൂർ എന്നാൽ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. മോഹൻലാൽ എന്ന വൻ വൃക്ഷത്തിന്റെ കീഴിൽ നിൽക്കുന്നയാളാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്’, ലിബർട്ടി ബഷീർ പറഞ്ഞു.
ദിലീപ് എന്ന വ്യക്തി ഏതെങ്കിലും സംഘടനകളുടെ പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ദിലീപിനെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്റർ മാത്രമേയുള്ളു. ദിലീപ് ഒരിക്കലും അങ്ങനെ സംഘടനകളുടെ പിന്നാലെ പോകില്ല. ദിലീപിന് കേസിൽ നിന്ന് മുക്തനാകട്ടെ. ഇത്രയും കേസുകളെ നടക്കുമ്പോൾ ദിലീപിന് ഫിയോക്കിന്റെയോ ഫെഡറേഷന്റെയോ പിന്നാലെ പോകാൻ പറ്റില്ലല്ലോ.’, ലിബർട്ടി ബഷീർ പറഞ്ഞു.മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ തിയേറ്റർ റിലീസുമായി ബന്ധപ്പെട്ട് ഫിയോക് എന്ന സംഘടന യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഫിലിം ഫെഡറേഷൻ എടുത്ത തീരുമാനം കാരണമാണ് മരക്കാർ എന്ന സിനിമയെ തിയേറ്ററിൽ എത്തിച്ചത്. അല്ലാതെ ഫിയോക്ക് വിചാരിച്ചിട്ടത് ഒന്നും നടന്നില്ല. അന്ന് നമ്മൾ തിയേറ്ററുകൾ നൽകാം എന്ന ഉറപ്പ് ഫെഡറേഷന്റെ ഭാഗത്തിൽ നിന്നും ഉണ്ടായി. അല്ലാതെ ഫിയോക്കിന്റെ കഴിവ് കൊണ്ടല്ല മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്തത്’, അദ്ദേഹം കൂട്ടിച്ചേർത്തു.