ഗുരുഗ്രാം ∙ ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻഷുറൻസ് ഏജന്റിനെ ഹോട്ടൽമുറിയിലേക്കു വിളിച്ചുവരുത്തി മൂന്നംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കി. ചൊവ്വാഴ്ചയാണ് സംഭവം. നാൽപതു വയസ്സുള്ള സ്ത്രീയാണ് ഭോണ്ഡ്സി മേഖലയിലുള്ള ഹോട്ടലിൽ പീഡനത്തിന് ഇരയായത്. പ്രതികളിൽ ഒരാൾ തന്റെ മേലധികാരിക്ക് 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി ആവശ്യമുണ്ടെന്ന് അതിജീവിതയെ അറിയിച്ചിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഏജന്റ് ഇവിടെയത്തിയതെന്നു പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ വികാസ് ജംഗുവിനെ വർഷങ്ങളായി അറിയാമെന്നും ഇയാൾ തന്റെ കയ്യിൽനിന്ന് ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും അതിജീവിത പരാതിയിൽ പറയുന്നു. വികാസ് ജംഗു 30 ലക്ഷം രൂപയുടെ പോളിസി മേലാധികാരിയെക്കൊണ്ട് എടുപ്പിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ഹോട്ടലിൽവച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നു പറഞ്ഞതിനാലാണ് അവിടെ പോയതെന്നും അതിജീവിത മൊഴി നൽകി.
വികാസ് ജംഗു, സുഹൃത്തുക്കളായ ജിതേന്ദ്രർ ചൗധരി, നിതിൻ എന്നിവർ ഒരുക്കിയ കെണിയാണെന്നു യുവതിക്കു മനസിലായില്ലെന്നു പൊലീസ് പറയുന്നു. മൂവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രതികൾക്കെതിരെ ബലാത്സംഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.