തിരുവനന്തപുരം ∙ സഹകരണ ബാങ്ക് നഷ്ടത്തിലായി പ്രവർത്തനം അവസാനിപ്പിച്ചാൽ നിക്ഷേപകനു ലഭിക്കുന്ന നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി ഉയർത്തി. 2 ലക്ഷം രൂപയായിരുന്നു ഇതുവരെ ലഭിച്ചതെങ്കിൽ ഇനി 5 ലക്ഷം രൂപ ലഭിക്കും. സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് എടുത്ത തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചതായി മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ അറിയിച്ചു.
2012 ൽ ഫണ്ട് ബോർഡ് തുടങ്ങിയപ്പോൾ മുതൽ 2 ലക്ഷമായിരുന്നു പരിധി. ബാങ്കുകൾ ബോർഡിനു നൽകേണ്ട വിഹിതം ഉയർത്തിയിട്ടില്ല. 100 രൂപ നിക്ഷേപത്തിനു 10 പൈസയാണു ബാങ്ക് അടയ്ക്കേണ്ടത്. നിക്ഷേപങ്ങൾക്ക് ഉയർന്ന ഗാരന്റി തുക ലഭിക്കുന്നതു സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നു നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ പറഞ്ഞു. കൂടുതൽ ബാങ്കുകളെ ഫണ്ട് ബോർഡിൽ അംഗങ്ങളാക്കും.