മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ഷപൂർജി പല്ലോൻജി (എസ്പി) ഗ്രൂപ്പിന്റെ ചെയർമാൻ പല്ലോൻജി മിസ്ത്രി (93) അന്തരിച്ചു. ടാറ്റ ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് (18.37%) എസ്പിക്കാണ്. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അന്ത്യം. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു.
കെട്ടിടനിർമാണ രംഗത്ത് 157 വർഷത്തെ പാരമ്പര്യമുള്ള എസ്പി ഗ്രൂപ്പ് രാജ്യാന്തര വ്യവസായ ശൃംഖലയായി വളർത്തിയതു പല്ലോൻജി മിസ്ത്രിയാണ്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ്, ഷിപ്പിങ്, ഹോം അപ്ലയൻസസ്, വൈദ്യുതി, ധനകാര്യം തുടങ്ങിയ മേഖലകളിലെ എസ്പിയുടെ വ്യവസായ സാമ്രാജ്യം 50 രാജ്യങ്ങളിലായി പരന്നു കിടക്കുന്നു. 2016 ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. ഐറിഷ് പൗരത്വമുള്ള പല്ലോൻജിയുടെ മൂത്ത മകൻ ഷപൂർജി മിസ്ത്രിയാണു ഷപൂർജി പല്ലോൻജി ആൻഡ് കമ്പനിയുടെ ചെയർമാൻ.