ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരൻ അറസ്റ്റിൽ. ഫരീദ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ജമ്മു കശ്മീരിലെ ദോഡയിൽ വെച്ചാണ് സുരക്ഷാ സേന ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.
ഇയാൾ കോടി ദോഡ സ്വദേശിയാണ്. അമർനാഥ് യാത്രയുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ചെക്ക് പോയിന്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധവുമായി ഇയാളെ സുരക്ഷാ സേന പിടികൂടിയത്. ചൈനീസ് പിസ്റ്റളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. രണ്ട് മാഗസീനുകളും 14 വെടിയുണ്ടകളും ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തവയിലുണ്ട്.
ഇക്കഴിഞ്ഞ മാർച്ചിൽ ഇയാൾക്ക് വെടിയുണ്ടകൾ ലഭിച്ചതായും പൊലീസുകാരെ ആക്രമിക്കാൻ നിർദ്ദേശം ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അതിർത്തിക്കപ്പുറത്ത് നിന്നുള്ള നിർദ്ദേശങ്ങൾ ഇയാളുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു താഴ്വരയിൽ ഇയാളുടെ ഭീകര പ്രവർത്തനമെന്നും സുരക്ഷാ സേന വ്യക്തമാക്കി.