കൊല്ലം: മേൽവിലാസം തിരക്കി വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞു. കള്ളൻ കൊണ്ടുപോയ മാല സ്വർണമല്ല മുക്കുപണ്ടമാണെന്ന് വീട്ടമ്മ പറഞ്ഞു. കോമളം അരവിന്ദാരാമത്തിൽ ധർമലതയുടെ (61) മാലയാണ് കവർന്നത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മേൽവിലാസം തിരക്കി വീട്ടിലെത്തിയ ശേഷം വെള്ളം ചോദിച്ചു. വെള്ളമെടുക്കാനായി തിരിഞ്ഞപ്പോൾ മാല കവർന്ന് ഓടുകയായിരുന്നു.
30 വയസ്സു പ്രായമുള്ള യുവാവാണ് മാലകവർന്നത്. സ്കൂട്ടറിലെത്തി അർജുനൻ എന്നയാളുടെ മേൽവിലാസം തിരക്കി. തനിക്ക് അറിയില്ലെന്നും സമീപത്തെ കടയിൽ തിരക്കാനും വീട്ടമ്മ പറഞ്ഞു. തുടർന്നു കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അടുക്കളയിലേക്കുപോയ ധർമലതയുടെ പിന്നാലെ മോഷ്ടാവ് എത്തുകയും മാലപൊട്ടിച്ച് ഓടുകയും ചെയ്തു. ഹെൽെമറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞില്ല.
വീട്ടമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും വൃക്കരോഗികളാണ്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വടമൺ കാട്ടുംപ്പുറത്ത് സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ(71)യുടെ ഒരു പവൻ സ്വർണമാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ച് കടന്നിരുന്നു.
സി.സി.ടി.വി. കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളപുരം സ്വദേശി സുധീറിനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചലിലും പരിസരങ്ങളിലും മാലമോഷണം പതിവാകുകയണ്.