തിരുവനന്തപുരം: കുറച്ചുദിവസങ്ങളായി നടക്കുന്നത് പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കെന്ന് മുന്‍മന്ത്രി കെടി ജീലില്‍. തനിക്കെതിരെ രണ്ടുകാര്യങ്ങളാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതുരണ്ടും അടിസ്ഥാനമില്ലാത്തതാണെന്ന് ജലീല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മാധവവാര്യര്‍ തന്റെ ബിനാമിയാണെന്നും അദ്ദേഹത്തിന്റെ പേരിലാണ് ബിസിനസ് നടത്തുന്നതുമാണ് അതില്‍ ഒരുകാര്യം. വാര്യര്‍ തിരുനാവായക്കാരാനാണ്. അദ്ദേഹത്തെ കുറച്ചുനാളായി അറിയാം. അദ്ദേഹം അവിടെ ബാലമന്ദിരം നടത്തുന്നുണ്ട്. കൂടാത പലര്‍ക്കും സൗജന്യമായി വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. മാധവവാര്യരുമായി എച്ചആര്‍ഡിഎസിന് ചില തര്‍ക്കങ്ങളുണ്ട്. എച്ച്ആര്‍ഡിഎസിനായി അട്ടപ്പാടിയില്‍ 200 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് വാര്യര്‍ ഫൗണ്ടേഷനാണ്. എന്നാല്‍ അതിന്റെ തുക എച്ച്ആര്‍ഡിഎസ് നല്‍കിയില്ല. പകരം വണ്ടിച്ചെക്കാണ് നല്‍കിയത്. അതിനെതിരെ മുംൈബയില്‍ മാധവവാര്യര്‍ കേസ് നല്‍കിയിരുന്നു. അതുകൊണ്ടാണ് മാധവവാര്യരെ ഇതിലേക്ക് വലിച്ചിഴച്ചത്. മാധവവാര്യരുമായി സുഹൃത്ത് ബന്ധം മാത്രമാണുള്ളത്. അതിനപ്പുറത്തേക്ക് ഒരുതരത്തിലുള്ള ബന്ധവുമില്ല. മന്ത്രിയായപ്പോള്‍ വാര്യര്‍ ഫൗണ്ടേഷന്റെ ഒരു പരിപാടിക്ക് പോയപ്പോള്‍ ഒരു ചായ കുടിച്ചതല്ലാതെ മറ്റൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെയും തന്റെയും അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകുമെന്നും ജലീല്‍ പറഞ്ഞു
ഷാര്‍ജ സുല്‍ത്താന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നല്‍കിയത് തന്റെ പ്രേരണയിലാണെന്നാണ് മറ്റൊരാരോപണം. 2014ലാണ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റാണ് ഡിലിറ്റ് നല്കാന് തീരുമാനിച്ചത്. ഡി ലിറ്റ് നല്കാന് തീരുമാനിച്ച അന്നത്തെ വൈസ് ചാന്‍സലര്‍ ഇന്നത്തെ ബിജെപി നേതാവാണ്. അന്ന് വിദ്യാഭ്യാസമന്ത്രി താനല്ല, അബ്ദുറബ്ബാണ്. അതൊന്നും അറിയാതെ അവര്‍ എന്തൊക്കയോ വിളിച്ചുപറയുകയാണ്. മുഖ്യമന്ത്രിയെ കുടുംബത്തെയും പറ്റി അവര്‍ പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കും. നട്ടാല്‍ കുരുക്കാത്ത നുണകളാണ് നാട്ടില്‍ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ ജനം തള്ളിക്കളയും. ഇതിലെല്ലാം അന്വേഷണം നടക്കുകയും വേണം. എന്നാല്‍ ആരൊക്കെയാണ് ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ജലീല്‍ പറഞ്ഞു.