കൊല്ലം: സ്വർണം പണയം വെക്കാനെത്തിയ ശേഷം പണവും രേഖകളും കൈക്കലാക്കി മുങ്ങിയ യുവതി പിടിയിലായി. കിളികൊല്ലൂർ പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനമോൾ (44) ആണ് അറസ്റ്റിലായത്. സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ കബളിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
മങ്ങാട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന ദമ്പതികളെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. സ്വർണം പണയം വെക്കാൻ ദമ്പതികളുടെ സ്ഥാപനത്തിൽ എത്തിയ ബീന ഇവരുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഇവരുടെ വിശ്വാസം നേടിയെടുത്ത യുവതി, ദമ്പതികളുടെ സ്ഥാപനത്തിൽ വിജിലൻസ് റെയ്ഡിനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചു. തുടർന്നാണ് പണവും രേഖകളും ഇവർ കടത്തിയത്. പണം കൈക്കലാക്കിയശേഷം ഇവർ സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നു.
തുടർന്ന്, ദമ്പതികൾ കിളികൊല്ലൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബീനയെ അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞ പ്രതി ചിന്നക്കട കെ.എസ്.എഫ്.ഇ ശാഖയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
സമാനകുറ്റത്തിന് ഇവർക്കെതിരെ അഞ്ചാലുംമൂട് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ. വി സ്വാതി, എ.എസ്.ഐമാരായ സന്തോഷ് കുമാർ ആർ, കാൻ സജീല, സി.ജി.സി.പിമാരായ പ്രശാന്ത് സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.