ആലപ്പുഴ: മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിലായ കേസിൽ അനീഷിന്റെയും ആര്യയുടെയും ബന്ധങ്ങൾ അന്വേഷിച്ച് പോലീസ്. മയക്കുമരുന്നിന്റെ ഉറവിടവും പോലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ ദമ്പതികളിൽ ആര്യ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഒരാഴ്ച മുമ്പാണ് വിദ്യാർത്ഥിനി വീട് വിട്ട് കാമുകനോടൊപ്പം ഇറങ്ങിയത്. ഇവർ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. അതേസമയം ഇരുവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ആര്യ ബന്ധം തുടർന്നു. കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാൽ, അധിക ദിവസം അവിടെ താമസിക്കാതെ മയക്കുമരുന്നുമായി തിരിച്ചുവരികയായിരുന്നു.
അതേസമയം മാരക മയക്കുമരുന്നുകളുമായി കായംകുളത്ത് പിടിയിലായ ദമ്പതികളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടത്തിക്കൊണ്ടുവന്നിരുന്ന മയക്കുമരുന്നുകൾ കൊട്ടേഷൻ സംഘങ്ങൾക്കാണ് ഇവർ വിറ്റിരുന്നതെന്നാണ് പോലീസ് പറയുന്നത്. അനീഷിനെതിരെ കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസ് നിലവിൽ ഉണ്ട്.
വധശ്രമ കേസിൽ ജാമ്യത്തിലായിരിക്കെയാണ് അനീഷ് പത്തൊൻപതുകാരിയായ ആര്യയുമായി പ്രണയത്തിലാകുന്നത്. ഇതിനെത്തുടർന്ന് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും നാടുവിടുകയായിരുന്നു. പിന്നാലെ വീട്ടുകാർ കായംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ഇവരുടെ ഇഷ്ടപ്രകാരം വിടുകയും ചെയ്തു. പിന്നീട് ഇവർ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു.
മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നാണ് ദമ്പതികൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്കാണ് നൽകാറുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 5000രൂപ നിരക്കിലാണ് വിൽക്കുന്നത്.