കൊച്ചി: കേരളത്തില്‍ ആംആദ്മി പാർട്ടി ചുവടു പിടിക്കാനായി പ്രവർത്തകർക്കു കർശന നിർദേശം നൽകി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. ഒൻപതു വർഷം നീണ്ട പ്രവർത്തനങ്ങൾ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തിൽ നേതാക്കൻമാർക്കും പ്രവർത്തകർക്കും കൃത്യമായ ടാർഗറ്റ് നൽകി ഫലം കണ്ടെത്താനാണു നീക്കം. വാർഡും പഞ്ചായത്തും പിടിച്ചു നിയമസഭാ പ്രവേശം നടത്തുന്നതായിരിക്കും ആംആദ്മി പാർട്ടി കേരളത്തിൽ ഇനി നടപ്പാക്കുക. കൊച്ചി താജ് മലബാർ ഐലൻഡ് ഹോട്ടലിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ കേജ്രിവാൾ ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകി.
പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നു കേജ്രിവാൾ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാർഡ് തലത്തിൽ എഎപിയുടെ കമ്മിറ്റികൾ രൂപീകരിച്ചായിരിക്കും തുടർ പ്രവർത്തനം. നിലവിൽ പഞ്ചായത്ത് കമ്മിറ്റികൾ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികൾ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികള്‍ പുനര്‍ജ്ജീവിപ്പിക്കാനും വാർഡു കമ്മിറ്റികൾ രൂപീകരിച്ച് അടിസ്ഥാന തലത്തിൽനിന്നു പ്രവർത്തനങ്ങൾ ആരംഭിക്കാനും നിർദേശം നൽകിയിരിക്കുകയാണ്.