ഇനി 18 മാസത്തിനുള്ളില്‍ കാക്കനാട്ടേക്ക്; കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്

0

കൊച്ചി: ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുതിപ്പ് നേടിയ കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്. കൊച്ചി മെട്രോയില്‍ ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ശരാശരി തൊണ്ണൂറായിരത്തിനുമുകളില്‍ ആളുകളാണ് യാത്ര ചെയ്യുന്നത്.(In 18 months from now to Kakanat; Kochi Metro Rail turns seven years old tomorrow,)

സ്ഥിരം യാത്രികരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടാകുന്നതിനാല്‍ വരുംമാസങ്ങളില്‍ത്തന്നെ ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.

2017 ജൂണ്‍ 17നാണ് ആലുവ മുതല്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി മെട്രോ സര്‍വീസ് തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ വരെ എത്തിനില്‍ക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ടെര്‍മിനല്‍വരെ 28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട്.ഏഴാംപിറന്നാള്‍ ആഘോഷത്തോടൊപ്പം തന്നെ കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മാണകരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളത്. നിര്‍മാണകരാര്‍ കൈമാറിയാല്‍ ജൂലൈയില്‍ ടെസ്റ്റ് പൈലുകളുടെ കുഴിക്കല്‍ തുടങ്ങും.

ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയായി. നിര്‍മാണം ആരംഭിച്ചാല്‍ 18 മാസത്തിനുള്ളില്‍ 11.2 കിലോമീറ്റര്‍ പിങ്ക് പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് പാതയിലെ 11 സ്റ്റേഷനുകളില്‍ സ്റ്റേഡിയം ഒഴികെ പത്തെണ്ണമാണ് നിര്‍മിക്കേണ്ടത്. സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു. 1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here