കോണ്‍ഗ്രസ് മുസ്ലിം സംവരണം കൊണ്ടുവന്നു, അന്നത്തേത് പൈലറ്റ് പദ്ധതി; വീണ്ടും മോദി

0

ജയ്പുര്‍: മതാടിസ്ഥാനത്തില്‍ സംവരണം കൊണ്ടുവന്ന് മുസ്ലിംകള്‍ക്കു നേട്ടമുണ്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ച് ‘കുറച്ചു പേര്‍ക്കു’ മാത്രമായി കൊടുക്കുകയാണ് കോണ്‍ഗ്രസ് ഭരണകാലത്തു ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ നേരത്തെ നടത്തിയ തെരഞ്ഞെടുപ്പു പ്രസംഗം വിവാദമായതിനു പിന്നാലെയാണ്, സമാനമായ ആരോപണങ്ങള്‍ മോദി ആവര്‍ത്തിച്ചത്.

കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ആര്‍ക്കും സ്വന്തം വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുപോവാനാവില്ലെന്നു മോദി പറഞ്ഞു. ഹനുമാന്‍ ചാലിസ കേള്‍ക്കുന്നതു പോലും കുറ്റകരമാവുമെന്ന്, രാജ്യം ഹനുമാന്‍ ജയന്തി ആഘോഷിക്കുന്ന വേളയില്‍ മോദി ആരോപിച്ചു.2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഉടന്‍ ചെയ്തത് ആന്ധ്രയിലെ പട്ടിക വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് അത് മുസ്ലിംകള്‍ക്കു നല്‍കുകയാണ്. ഇതൊരു പൈലറ്റ് പദ്ധതിയായിരുന്നു. ഇതു രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2004നും 2010നും ഇടയില്‍ നാലു തവണയാണ് ആന്ധ്രയില്‍ മുസ്ലിം സംവരണം നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. നിയമ തടസ്സങ്ങളും സുപ്രീം കോടതി ഇടപെടലും മൂലമാണ് അതു നടക്കാതെ പോയത്. 2011ല്‍ ഇതു രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ അവര്‍ ശ്രമിച്ചു. ”മോദി നിങ്ങള്‍ക്കു നല്‍കുന്ന ഉറപ്പ് പിന്നാക്ക ഗോത്ര സംവരണം അവസാനിക്കില്ലെന്നതാണ്. മതത്തിന്റെ പേരില്‍ അതു വെട്ടിമുറിച്ച് ആര്‍ക്കും നല്‍കില്ല”- പ്രധാനമന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് മുസ്ലിം സംവരണം അവസാനിപ്പിക്കുകയാണ്. പട്ടിക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ കുറവു വരുത്തി സൃഷ്ടിച്ചതാണ് മുസ്ലിം സംവരണമെന്ന് മോദി പറഞ്ഞു.

താന്‍ ഭരണഘടനയെ ആദരിക്കുന്ന ആളാണ്. ബിആര്‍ അംബേദ്കറെ ആരാധിക്കുന്നയാളാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്തത് കുറച്ചു പേര്‍ക്കു മാത്രമായി വീതിക്കും. രാജ്യത്തിന്റെ വിഭവത്തിനുള്ള ആദ്യ അവകാശികള്‍ മുസ്ലിംകളാണെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞിട്ടുണ്ടെന്ന് മോദി ആവര്‍ത്തിച്ചു. ഇത് യാദൃച്ഛികമല്ല, കേവലമൊരു പ്രസ്താവനയല്ല. പ്രീണനത്തിന്റെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ നയം തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here