കണ്ണൂര്‍: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇ പി ജയരാജൻ.തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാമെന്നും അദ്ദേഹം പറഞ്ഞു.