‘സംസ്ഥാനത്ത് ഉത്സവകാലത്ത് അരി വില കൂടും’; മന്ത്രി ജിആർ അനിൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവകാലത്ത് അരിവില കൂടുമെന്ന് മന്ത്രി ജിആർ അനിൽ. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകളാണ് അരി വില വർധിക്കാൻ കാരണമാകുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.

ഫുഡ് കോർപറേഷൻ ഗോഡൗണുകളിൽ അധികമുള്ള അരി കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിലെ ടെൻഡറിൽ പങ്കെടുക്കാൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും കേന്ദ്ര സർക്കാര്‍ അനുമതി നൽകിയില്ല. ഇത് അരി ലഭ്യത കുറയാൻ കാരണമാകും. മുൻപ് ഈ ലേലത്തിൽ പങ്കെടുത്താണ് സപ്ലൈകോ അരി വാങ്ങിയിരുന്നത്.

സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന 57% നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള ടൈഡ് ഓവർ അരിവിഹിതം പ്രതിവർഷം 3.99 ലക്ഷം ടണ്ണിൽ നിന്നു വർധിപ്പിക്കാത്തതും പ്രയാസകരമാണ്. ഈ വിഹിതത്തിന്റെ പ്രതിമാസ വിതരണം 33,294 ടൺ ആയി കേന്ദ്ര സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഉത്സവസീസണുകളിലാണ് നീല, വെള്ള കാർഡ് ഉടമകൾ കൂടുതൽ അരി വാങ്ങുന്നതും സർക്കാർ സ്പെഷൽ അരി വിഹിതം നൽകുന്നതും. ഇതിന് പിഴ ചുമത്തുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്സവകാലങ്ങളിൽ കൂടുതൽ അരി എന്ന തരത്തിൽ ക്രമീകരിച്ചു വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അംഗീകരിച്ചിട്ടില്ല.

കേരളത്തിന് ആവശ്യമായ അരിയും മുളകും കുറഞ്ഞ നിരക്കിൽ നൽകാൻ തയാറാണെന്ന് ചർച്ചകളിൽ തെലങ്കാന സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും സബ്സിഡിയോടെ ഈ അരി നൽകുന്നതിനു പരിമിതികളുണ്ടെന്നും മന്ത്രി അനിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here