വിദേശ സര്‍വകലാശാല; നയപരമായ തീരുമാനമില്ല; പുതിയ സാഹചര്യത്തില്‍ സാധ്യതകള്‍ ആലോചിക്കേണ്ടിവരും; ആര്‍ ബിന്ദു

0

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്റെ സാധ്യതകള്‍ ആരായും എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്.

ഇതിന്റെ ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ പറഞ്ഞത്. സംസ്ഥാനം ജാഗ്രതാപൂര്‍വം നിലവിലുള്ള സാധ്യതകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ധനകാര്യമന്ത്രി സംസാരിച്ചത്. അത്തരം സാധ്യതകള്‍ ഉപയോഗിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാതെ അന്തിമമായ തീരുമാനം ആയി എന്നല്ല. ഇതില്‍ മാധ്യമങ്ങള്‍ ഇത്രയധികം വേവലാതിപ്പെടേണ്ടതില്ലെന്നും മന്ത്രി ബിന്ദു പറഞ്ഞു.

എസ്എഫ്‌ഐ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് അവരുടെ ഉത്തരവാദിത്വമാണ്.

എസ്എഫ്‌ഐ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ അവരുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. അത് അവരുടെ ഉത്തരവാദിത്വമാണ്. വിദേശ സര്‍വകലാശാലകള്‍ കടന്നു വരുമ്പോള്‍ വാണിജ്യപരമായ താത്പര്യങ്ങള്‍ അവര്‍ക്ക് ഉണ്ടോ, കുട്ടികള്‍ കബളിപ്പിക്കപ്പെടുമോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. അത് പരിശോധിച്ചേ മുന്നോട്ടുപോകൂ എന്നും മന്ത്രി പറഞ്ഞു.

ധനകാര്യമന്ത്രി ബജറ്റാണ് അവതരിപ്പിച്ചത്. നയപരമായ കാര്യങ്ങള്‍ സംബന്ധിച്ച് ഒരുവിശദീകരണം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം മോശമാണെന്ന് ചിത്രീകരിക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇവര്‍ സമാന്തരമായി കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിദേശത്തേയ്ക്ക് കുട്ടികളെ റിക്രൂട്ട് ചെയ്തു കൊണ്ടു പോകുന്നവരുടെ മേളകള്‍ സംഘടപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആര്‍ ബിന്ദു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here