രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി ഇന്ന്, 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതികള്‍

0

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക.

2021 ഡിസംബറിലാണ് കൊലപാതകം നടക്കുന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് 15 പേരാണ് വിചാരണ നേരിട്ടത്. മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍.

ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 1,000-ത്തോളം രേഖകളും 100-ലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ ഹാജരാക്കി.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ പതിനെട്ടാം തിയതി രാത്രിയാണ് കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. രഞ്ജിത്ത് ശ്രീനിവാസന്‍ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയില്‍ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ്. ഷാന്‍ വധക്കേസില്‍ 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here