നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ബെംഗളൂരുവിലെ ബസ് നിർമാണ കമ്പനിയിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നതിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് കമ്പനിയിൽ എത്തിച്ചത്. മുഖ്യമന്ത്രിയുടെ കറങ്ങുന്ന സീറ്റിലും ബസിലേക്കു കയറാൻ സഹായിക്കുന്ന ലിഫ്റ്റിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തും.
മുഖ്യമന്ത്രിയുടെ കറങ്ങുന്ന സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെൻട്രൽ വർക്സിൽ സൂക്ഷിക്കാനാണ് തീരുമാനം. ബസിലെ ശുചിമുറി മാറ്റങ്ങളോടെ നിലനിർത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസാണ് സജ്ജമാക്കിയത്.
നവകേരളസദസ്സിന്റെ എറണാകുളം പര്യാടനം അവസാനിച്ചതിനു പിന്നാലെയാണ് ബസ് കൈമാറിയത്. നവകേരള യാത്രയ്ക്കു ശേഷം ബസ്
കെഎസ്ആർടിസിക്കു കൈമാറുമെന്ന് സർക്കാർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.