കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ; തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമെന്ന് മോദി

0

തൃശ്ശൂര്‍: തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പരിപാടി അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്നും കാശിയില്‍ നിന്നു വരുന്ന താന്‍ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മൊഴിമാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോദി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്തു.

 

അഭിമാനകരമായ ഒരുപാട് പുത്രിമാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കേരളമെന്ന് മോദി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് എന്നിവര്‍ സ്വാതന്ത്ര്യ സമരത്തില്‍ നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. കാര്‍ത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്‌കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ കേരളത്തിന്റെ സംഭാവനയാണ്. മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചര്‍ച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത് സ്വാതന്ത്ര്യാനന്തരം വന്ന കോണ്‍ഗ്രസ് , ഇടതു സര്‍ക്കാര്‍ സ്‌ക്രീശക്തിയെ പരിഗണിച്ചില്ല. സ്ത്രീ സംവരണ ബില്‍ ബിജെപി നിയമമാക്കി. മുത്തലാക്കില്‍ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സര്‍ക്കാര്‍ മോചിപ്പിച്ചു.

 

എന്‍ഡിഎ സര്‍ക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്തീകള്‍ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുകയാണ്. ഇടത്,കോണ്‍ഗ്രസ് കാലത്ത് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശിച്ചത്. 10 വര്‍ഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങള്‍ക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം, നിയമ പാര്‍ലമെന്റുകളില്‍ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകര്‍മ്യോജനയിലൂടെ സ്ത്രീകള്‍ക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തില്‍ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.

 

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത്.

 

മഹിളകളെ എല്ലാ മേഖലകളിലും പിടിച്ചുയര്‍ത്തുകയാണ് പ്രധാനമന്ത്രിയെന്ന് അധ്യക്ഷപ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചു. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയില്‍ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തേക്കിന്‍കാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവര്‍ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെന്‍ഷന്‍ പ്രശ്‌നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.

 

അതേസമയം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് തേക്കിന്‍കാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ ഭാഗമാകുന്നത്. മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷന്‍ വരെ റോഡ് മാര്‍ഗമാണ് എത്തിയത്. ഇതിന് ശേഷമാണ് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ മോദിയുടെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോ.അനില്‍ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹന്‍ അഗര്‍വാള്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here