ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യസംസ്കാരം വ്യത്യസ്തമാണെന്ന് നമുക്കറിയാം. നമ്മുടെ ഭക്ഷണരീതിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഭക്ഷണങ്ങളെ പലപ്പോഴും കഴിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല. നമ്മുടെ രാജ്യത്തിനുള്ളിലെ തന്നെ ഭക്ഷണരീതികള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ചില ഭക്ഷ്യവസ്തുക്കള്‍ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ, കഴിക്കാന്‍ കഴിയുമോയെന്ന രീതിയിലുള്ള കേവലചിന്തകള്‍ക്ക് അപ്പുറം തനിമയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയുമെല്ലാം അവശേഷിപ്പുകളായിരിക്കും. ഒരു നാടിന്റെ ജനതയുടെയെല്ലാം അടയാളമായിരിക്കും. അത്തരത്തിലുള്ള ഒരു തനത് ഇന്ത്യൻ വിഭവമായ ഉറുമ്പ് ചട്നിക്ക് ലോകത്തിന്റെ അംഗീകാരം കിട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇതിന് ‘ജ്യോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ’ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. ഇത് ലഭിക്കുകയെന്നത് നിസാരമായ സംഗതിയല്ല. എന്തായാലും ഇതോടെ മയൂര്‍ഭഞ്ചിലെ ഉറുമ്പ് ചട്ണി ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെടുകയാണ് ഈ വിഭവത്തിന്റെ പ്രത്യേകത മൂലമാണ് ഇതിന് ഇത്രമാത്രം ശ്രദ്ധ ലഭിക്കുന്നതും. ചുവന്ന പുളിയുറുമ്പുകളെ കൊണ്ടുണ്ടാക്കുന്ന ചട്ണിയാണിത്. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുമെങ്കിലും കാര്യം സത്യമാണ്. കടിച്ചാല്‍ നല്ല വേദനയുണ്ടാകുന്ന ഈ ഉറുമ്പുകള്‍ മരങ്ങളിലാണ് പൊതുവേ കൂടു കൂട്ടുന്നത്. ഇവയെ കൂടോടെ മരങ്ങളില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് മുട്ടയും ഉറുമ്പുകളുമെല്ലാം വേര്‍തിരിച്ചെടുത്താണ് വച്ചാണ് ചട്ണിയുണ്ടാക്കുന്നത്. പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി എന്നിങ്ങനെ ഒരുപാട് ഗുണങ്ങളുണ്ടത്രേ ഇതിന്.