സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍;മുഖ്യമന്ത്രി

0

കോട്ടയം: സാമ്പത്തിക ഫെഡറലിസത്തെ ആസൂത്രിത നീക്കങ്ങളിലൂടെ പടിപടിയായി തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വിപത്കരമായ കളിയാണ്. കിഫ്ബിയും കെ എസ് എസ് പി എല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളതെന്നും കുറവിലങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തല്‍ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കോടതി ഇടപെടല്‍ ഉണ്ടാവുകയോ ചെയ്തില്ലെങ്കില്‍ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിനാശകരമാവും. പ്രത്യാഘാതങ്ങള്‍ സമീപഭാവിയിലൊന്നും പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളെ ബലികഴിച്ച് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിന്റെ വിവേചനപരമായ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഭരണഘടനയുടെ 131-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് കേന്ദ്രസംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്ന് കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം പലതവണ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തില്‍ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്രംചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടല്‍ തടയുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അര്‍ഹമായ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികള്‍ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരില്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നടപടികള്‍ വിലക്കുക, നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുക തുടങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനാണ് ഹര്‍ജി.

കേന്ദ്ര നടപടികള്‍ മൂലമുണ്ടായ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി അടിയന്തരമായി സംസ്ഥാനത്തിന് 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികള്‍ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വര്‍ഷംകൊണ്ട് രണ്ടുമുതല്‍ മൂന്ന് ലക്ഷം കോടി രൂപവരെയാകും എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ അഞ്ചുവര്‍ഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണിത്. ഈ അപകടം തടഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകള്‍ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും.

വസ്തുതകള്‍ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാര്‍ശ ചെയ്യണമെന്ന ആവശ്യത്തിന്മേല്‍ ഗവര്‍ണര്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. അതുകൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കേരളത്തിനു കേന്ദ്രം വരുത്തിവെച്ച സാമ്പത്തിക ദുരവസ്ഥ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തില്‍ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാനുള്ള ശ്രമങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്ന കേന്ദ്രത്തോടാണ് യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടേണ്ടത്. ഇക്കാര്യത്തില്‍ അതിശക്തമായ നിയമപോരാട്ടത്തിനുതന്നെയാണ് കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഇതില്‍ ഒരുമിച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും കേരള സമൂഹത്തോട് ആകെയും ഒരുമിച്ച് നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here