തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി എംബി രാജേഷ്. കോഴിക്കോട് സംഘർഷമുണ്ടാക്കാനുള്ള ആരിഫ് മുഹമ്മദ് ഖാന്റെ പദ്ധതി പൊളിഞ്ഞെന്ന് എംബി രാജേഷ് പറഞ്ഞു. ഇന്നലെ രാത്രി ഗവർണറും ബിജെപി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢപദ്ധതി പൊളിഞ്ഞുവെന്നും എം ബി രാജേഷ് ആരോപിച്ചു. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ.താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചുവെന്നും എം ബി രാജേഷ് ചൂണ്ടിക്കാണിച്ചു.
‘ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല. ഇപ്പോൾ മനസ്സിലായോ ആരിഫ് മുഹമ്മദ് ഖാന്, ഇതാണ് കേരളമെന്ന്. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ കഴിയൂ. ഒപ്പംകൂടിയ ബിജെപി സംഘത്തിന്റെ അകമ്പടിയിലല്ല, കോഴിക്കോടിന്റെയും കേരളത്തിന്റെയും ഉന്നത ജനാധിപത്യ ബോധത്തിന്റെ തുറസ്സിലാണ് ഇങ്ങനെ നടക്കാനായത്’, എം ബി രാജേഷ് പറഞ്ഞു.