സംസ്ഥാനത്ത് വർഷാവർഷം കാണാതാകുന്നവരുടെ എണ്ണം കൂടുന്നതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. എട്ടുവർഷത്തിനിടെ 80,573 പേരെയാണ് കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. ഇവരിൽ 80 ശതമാനം പേരെയും പോലീസ് കണ്ടെത്തി. ശേഷിക്കുന്ന 20 ശതമാനത്തോളം പേർ ഇപ്പോഴും കാണാമറയത്താണ്. അതായത് കാണാതായ പതിനാറായിരത്തിലധകം പേരെ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
2016-ൽ 7435 പേരെ കാണാതായതായാണ് പോലീസിൽ പരാതി ലഭിച്ചത്. 2022-ൽ ഇത് 11,259 ആയി ഉയർന്നു. ഈ വർഷം ഒക്ടോബർ വരെ 9882 പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പരാതികൾ കുറവായിരുന്നു. കാണാതാകുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നതാണ് പ്രത്യേകത. അതിൽതന്നെ 15-നും 35-നുമിടയിൽ പ്രായമുള്ളവരാണ് ഏറെയും. ഉറ്റവരുമായി പിണങ്ങി വീടുവിട്ടിറങ്ങുന്നവരും പ്രണയിച്ച് നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ട്. വാർധക്യകാലത്ത് വീട് വിട്ട് ഇറങ്ങിപ്പോകുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. 60 വയസ്സ് കഴിഞ്ഞവരാണ് ഏറെയും ഇങ്ങനെ നാടും വീടും ഉപേക്ഷിച്ച് അഞ്ജാതമായി അലയുന്നത്.