ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഈ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ജീവൻ- മരണ പോരാട്ടമാണ്.
1885 ഡിസംബറിൽ ബോംബെയിലെ ഗോകുൽദാൽ തേജ്പാൽ സംസ്‌കൃത കോളജിൽ നടന്ന യോഗത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്. അലൻ ഒക്ടേവിയൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളിൽ നിന്ന് ഉള്ള പ്രതിനിധികൾ ചേർന്നാണ് പാർട്ടി രൂപീകരിച്ചത്. 1947-ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‌റെ സമരങ്ങൾക്ക് വേറിട്ടമുഖം നൽകി. 1924ൽ മഹാത്മാഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനായി. ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന്‌റെ ബഹുജനാടിത്തറ വിപുലീകരിച്ചു. ആനി ബസന്റ്, സുഭാഷ് ചന്ദ്ര ബോസ്,ജവഹർലാൽ നെഹ്‌റു,ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധി തുടങ്ങിയ 61 പേർ ഒന്നര നൂറ്റാണ്ടിനിടയിൽ പാർട്ടിയെ നയിച്ചു. 1897 ൽ അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായർ മാത്രമാണ് പാർട്ടിയെ നയിച്ച ഏക മലയാളി. 22 വർഷം അധ്യക്ഷ പദവിയിലിരുന്ന സോണിയ ഗാന്ധിയാണ് പാർട്ടിയെ ഏറ്റവും കൂടുതൽ കാലം നയിച്ച വ്യക്തി.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു തിരിച്ചുവരവിന് സാധിച്ചില്ലെങ്കിൽ പാർട്ടി ചില സംസ്ഥാനങ്ങളിലേക്കും, ചരിത്രത്തിലേക്കും പിൻവാങ്ങിയേക്കുമെന്നാണ് നിരീക്ഷകരിൽ പലരും പങ്കിടുന്നത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന് വളരെ നിർണായകമാണ്.