ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

0

 

ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. നിലയ്ക്കലിലെ പാര്‍ക്കിംഗിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് നിര്‍ദേശം.അതേ സമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിച്ചു.

 

ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി സ്വമേധയാകേസെടുത്ത് കഴിഞ്ഞ ശനിയാഴ്ച്ച പ്രത്യേക സിറ്റിംഗ് നടത്തി വിഷയം പരിഗണിച്ചത്.തിരക്കിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ ഡി ജി പിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

ഇതെത്തുടര്‍ന്നാണ് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കൂടാതെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ഭക്തരുടെ തിരക്ക് നിയന്ത്രണവിധേയമാണെന്ന് അറിയിച്ച എ ഡി ജി പി , ശബരിമലയില്‍ പരമാവധി ഭക്തരെ ഉള്‍ക്കൊള്ളുന്നുണ്ടെന്നും വ്യക്തമാക്കി.

 

സ്‌പോട്ട് ബുക്കിംഗ് വഴി ദിനം പ്രതി പതിനായിരം പേരാണ് ശബരിമലയിലെത്തുന്നതെന്നും ബുക്കിംഗ് പൂര്‍ണ്ണമായും വിര്‍ച്വല്‍ക്യൂ വഴിയാക്കുന്നതാണ് ഉചിതമെന്നും എ ഡി ജി പി ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചത്.നിലയ്ക്കലിലെ പാര്‍ക്കിംഗിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ സൗകര്യമൊരുക്കണം.

 

ഭക്ഷണവും ചുക്കുവെള്ളവും ശൗചാലയ സൗകര്യവും നല്‍കണം. ജില്ലാ ഭരണകൂടത്തിന് സന്നദ്ധ സംഘടനകളുടെ സഹായം തേടാമെന്നും എന്‍സിസി, എന്‍എസ്എസ് സേവനവും ഉപയോഗപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചയും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here