ഗ്യാൻവാപി മസ്ജിദിൽ എഎസ്എ നടത്തിയ സർവേ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ ഇന്ന് തീരുമാനം

0

വാരാണാസി: ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പ് നടത്തിയ സർവേയുടെ റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും. സർവേ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാരണാസി ജില്ലാ കോടതി ഇന്ന് തീരുമാനമെടുക്കും. സർവേ റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർക്കും എതിർ കക്ഷികൾക്കും നൽകണോയെന്ന കാര്യത്തിലാണ് കോടതി തീരുമാനമെടുക്കുന്നത്. സർവേ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം കഴിഞ്ഞ ദിവസമാണ് കോടതി കേട്ടത്. ഗ്യാൻവാപി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിവലിംഗമുണ്ടെന്നാണ് ഹർജിക്കാരായ ഹിന്ദു വിശ്വാസികളുടെ ആരോപണം. ഗ്യാൻവാപി മസ്ജിദ് പരിസരത്ത് സർവേ നടത്തരുതെന്ന അൻജുമൻ മസ്ജിദ് ഭരണസമിതിയുടെ എതിർപ്പ് മറികടന്നായിരുന്നു സർവേ നടത്താൻ ഉത്തരവിട്ടത്. ഇതിന്മേലാണ് എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ച് ജില്ലാ കോടതി പരിശോധന നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിടണമോയെന്നാണ് കോടതി തീരുമാനിക്കുക.

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായി കഴിഞ്ഞ സെപ്തംബറിൽ എട്ട് ആഴ്ച കൂടി അധിക സമയം എഎസ്ഐക്ക് വാരാണസി കോടതി അനുവദിച്ചിരുന്നു. നേരത്തെ നാലാഴ്ചയാണ് സർവേ പൂർത്തിയാക്കാൻ എഎസ്ഐയ്ക്ക് സമയം നൽകിയിരുന്നത്. സെപ്റ്റംബർ രണ്ടിനാണ് അനുവദിച്ച സമയം അവസാനിച്ചത്. എന്നാൽ നിശ്ചിത കാലയളവിൽ സർവേ പൂർത്തിയായില്ലെന്ന് എഎസ്ഐ അറിയിച്ചതിനെ തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.

പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സർവേ നടത്തുന്നത്. സർവേ അത്യാവശ്യമാണെന്നും, സർവേ നടന്നെങ്കിൽ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്നും അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതോടെയാണ് ഗ്യാൻവാപിയിൽ സർവേ ആരംഭിച്ചത്.

51 അംഗ എഎസ്ഐ സംഘമാണ് ഗ്യാൻവ്യാപിയിൽ സർവ്വേ നടത്തിയത്. സർവേയുടെ ഭാഗമായി പള്ളിപരിസരത്ത് കുഴിയെടുത്തുള്ള പരിശോധന പാടില്ലെന്നും ശിവലിംഗം കണ്ടെത്തിയതായി പറയുന്നിടത്ത് പരിശോധന പാടില്ലെന്നും സുപ്രീം കോടതി പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here