ഗാസയിലെ ജനതക്ക് ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ. ഇതിനായി റഫ അതിർത്തിയുടെ ഈജിപ്ത് ഭാഗത്ത് കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകളാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ
ഉദ്ഘാടനം യുഎഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിർവഹിച്ചു. യുഎൻ രക്ഷാസമിതിയിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പദ്ധതി ഗാസൻ ജനതക്ക് സമർപ്പിച്ചു.
യുഎഇയുടെയും ഈജിപ്തിന്‍റെയും സഹകരണത്തിലാണ് യു എൻ പ്രതിനിധികൾ റഫ അതിർത്തിയിലെത്തിയത്. ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി യുഎഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ശുദ്ധീകരണ പ്ലാന്‍റുകൾ നിർമിച്ചത്.
കുടിവെള്ളത്തിന്‍റെ കുറവ് നിലവിൽ പ്രദേശത്തുണ്ട് .മൂന്ന് പുതിയ ഡീസലൈനേഷൻ പ്ലാന്റുകളിൽ നിന്നായി മൂന്നു ലക്ഷം പേർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന് കഴിയുമെന്നാണ് കണക്കാക്കുന്നത്. ഓരോ ദിവസവും ഏകദേശം 6,00,000 ഗാലൻ കടൽ ജലം സംസ്‌കരിച്ച് ഗാസയിലെ പൈപ്പ് ശൃംഖലയിലൂടെ അയക്കും.
യു.എ.ഇ നടപ്പിലാക്കുന്ന ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്‍റെ ഭാഗമായാണ് റഫയില്‍ മൂന്ന് പ്ലാന്റുകള്‍ നിര്‍മ്മിക്കാൻ പദ്ധതിയിട്ടത്. പലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബർ അഞ്ചിനാണ് ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻ പ്രഖ്യാപിച്ചത്.