സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്തുമസ് കാലം കൂടി. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കുന്നത്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങളാൽ വീടുകൾ അലങ്കരിച്ചും ക്രിസ്തു ദേവന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ. 25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്.
ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബര്‍ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാന്‍ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമന്‍ ചക്രവര്‍ത്തി കോണ്‍ സ്റ്റന്റൈന്‍ ഡിസംബര്‍ 25 തന്‍റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്ക് പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്.
ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്.
ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയാണ് ക്രിസ്തുമസ്. ഈ ക്രിസ്മസും ശാന്തിയുടെയും സമാധാനത്തിന്റെയും നല്ല നാളുകള്‍ സമ്മാനിക്കട്ടെ.