തിരുവനന്തപുരം: നവകേരള സദസ്സിനെതിരെ വിമർശനവുമായി യുവമോർച്ച. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്ന ആഢംബര ബെൻസ് കാരവനെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകി. ബസിന്റെ വശങ്ങളിൽ നമ്പർ ഇല്ല. മാനദണ്ഡം പാലിക്കാതെയാണ് ദേശീയ പതാക ബസിൽ ഉപയോഗിച്ചിരിക്കുന്നത്. ദേശീയ പതാകയെ അപമാനിക്കുകയാണെന്നും യുവമോർച്ച പരാതിയിൽ പറഞ്ഞു.
പിണറായി സർക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികൾ ചെലവാക്കി നന്നാക്കാൻ ശ്രമിക്കുന്നുവെന്നും യുവമോർച്ച വിമർശിച്ചു. നവകേരള സദസ്സ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ വരെ അതിന് ഉപയോഗിക്കുന്നു. കേരളത്തിൽ ഭരണ സ്തംഭനമാണുളളതെന്നും യുവമോർച്ച ആരോപിച്ചു.
മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സഞ്ചരിക്കാൻ കാരവൻ വാങ്ങിയതിനെതിരെ പ്രതിപക്ഷ നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഢംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു പൈസ കയ്യിലില്ലാത്ത സമയത്താണ് സർക്കാർ ഒരു കോടിയുടെ ബസ് വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചിരുന്നു.