കുഞ്ഞ് അബിഗേലിനെ കണ്ടെത്താൻ സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമപ്രവത്തകർ സഹായിച്ചെന്ന് നടൻ ഷെയ്ൻ നിഗം. അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ലെന്നും, ഈ സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെയെന്നും ഫേസ്ബുക് കുറിപ്പിൽ ഷെയ്ൻ നിഗം പറഞ്ഞു.
കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് കാറില്‍ എത്തിയ 4 പേരുള്‍പ്പെട്ട സംഘം കുട്ടിയെ തട്ടികൊണ്ട് പോവുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം.
ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാർത്ത വന്നിരിക്കുന്നു അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തിൽ പറയാനുള്ളത്.
- കുട്ടിയെ തിരിച്ചറിയാൻ മാധ്യമ പ്രവർത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതൽ മാധ്യമങ്ങൾ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവർ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതിൽ തർക്കമില്ല.
- കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകൽ ഇത്രയും പോലീസ് പരിശോധനകൾ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തിൽ അവർ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാർത്തയോടൊപ്പം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പോലീസിന് സാധിക്കട്ടെ.