കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന് സസ്പെൻഷൻ. കേന്ദ്ര സർവകലാശാലയിലെ സംഘപരിവാർ പ്രചാരകനായ ഇംഗ്ലീഷ് അധ്യാപകനെയാണ് സസ്പെന്റ് ചെയ്തത്. കേന്ദ്ര സർവ്വകലാശാലയിലെ ഇംഗ്ലീഷും താരതമ്യ വിഭാഗവും വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തികർ അഹമ്മദിനെയാണ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.
വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് രണ്ടാഴ്ചയായി അധ്യാപകനെ ക്ലാസെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ സർവകലാശാല ആസ്ഥാനം വിട്ട് പോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ നവംബർ 13നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. പരീക്ഷക്കിടയിൽ ബോധരഹിതയായ പിജി വിദ്യാർഥിനിയെ പ്രാഥമിക ശുശ്രൂഷ നൽകാനെന്ന പേരിൽ മോശമായി പെരുമാറിയെന്നാണ് പരാതി. ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിലും മോശമായി സ്പർശിച്ചു. മറ്റു വിദ്യാർത്ഥിനികൾ നാൽപതോളം പരാതികൾ ഇയാൾക്കെതിരെ നൽകിയിട്ടുണ്ട്. ക്ലാസിൽ അശ്ലീല കാര്യങ്ങൾ പഞ്ഞ് ക്ലാസെടുക്കുന്നതിനെതിരെ അധ്യാപകനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.