ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യുഡിഎഫിനെ വിമർശിക്കാൻ അവകാശമില്ല: കെ സുധാകരൻ 

0

ജനസമ്പർക്ക പരിപാടി നടത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിർദേശം നല്കിയ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമർശിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

 

പിണറായിയുടെ കെട്ടുകാഴ്ചയിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയിൽ പാവപ്പെട്ടവർക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്കുകയോ ചെയ്തില്ല. ഉമ്മൻ ചാണ്ടി 2011, 2013, 2015 വർഷങ്ങളിൽ മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ കാസർകോഡ് ജില്ലയിലെ 94, 696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവർക്ക് 11.94 കോടി രൂപയും വിതരണം ചെയ്തു. 47 മണിക്കൂർ അദ്ദേഹം കാസർകോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു.

 

മൊത്തം ജനസമ്പർക്ക പരിപാടിയിൽ 11.45 ലക്ഷം പരാതികൾ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയൻ നിയമസഭയിൽ നല്കിയ കണക്ക്. എന്നാൽ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയൻ തയാറായില്ല. ബെൻസ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാർട്ട് കെട്ടാനാണ് അദ്ദേഹത്തിന്റെ മോഹം. നൂറു ജന്മമെടുത്താലും ഉമ്മൻ ചാണ്ടിയാകാൻ പിണറായി വിജയനു സാധിക്കില്ല. പെൻഷൻ കിട്ടാതെ രണ്ടമ്മമാർ പിച്ചച്ചട്ടിയെടുത്തപ്പോൾ അവരുടെ വീടിനു കല്ലെറിഞ്ഞവരാണ് സിപിഎമ്മുകാർ. രാജാപ്പാർട്ടിൽ നിന്ന് ഇറങ്ങിവന്ന് ജനങ്ങളുടെ കണ്ണീർ തുടച്ചില്ലെങ്കിൽ ചരിത്രം നിങ്ങളെ വെറുതെ വിടില്ലെന്ന് സുധാകരൻ മുന്നറിയിപ്പ് നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here