വെജിറ്റബിൾ കട്ടർ ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്. പശ്ചിമ ബംഗാളിലാണ് സംഭവം. പരിമൾ എന്നയാളാണ് അപർണ ബൈദ്യ എന്ന് പേരുള്ള തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഓൺലൈൻ സുഹൃത്തുക്കളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയതിന് ശേഷം പ്രതിയായ പരിമൾ ഓടി രക്ഷപ്പെട്ടു.
ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക കാരണവും മറ്റും വ്യക്തമായത്. തന്റെ മാതാപിതാക്കളായ പരിമളും അപർണ ബൈദ്യയും ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നും, അച്ഛൻ അമ്മയെ കഷണങ്ങളാക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മൃതദേഹം ആദ്യം കണ്ട ഇരുവരുടെയും മകൻ മാധ്യമങ്ങളോട് പറഞ്ഞു.
പരിമളിനെ കാണാതായതിനാൽ ഇയാളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. അപർണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയ ആയുധവും സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.