വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം ചെയ്ത നവദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് തൂത്തുക്കുടിയിൽ ആണ് സംഭവം. മുരുകേശൻ നഗറിലെ മാരിശെൽവൻ(25) കാർത്തിക(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം 6ന് ആയിരുന്നു മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം വീട്ടിൽ കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്.
രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്ന മാരിശെൽവനും കാർത്തികയും ഇരുകുടുംബങ്ങളുടെയും എതിർപ്പ് അവഗണിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ദമ്പതികളുടെ വിവാഹത്തിൽ ഇരുവീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാർത്തികയുടെ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.