തിരുവനന്തപുരം: മാതൃ, ശിശു മരണ നിരക്കുകൾ രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ത്രീകളുടെ ആയുർദൈർഘ്യം രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. തൊഴിൽ സ്വീകരിക്കുന്നവർ മാത്രമല്ല, തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കളായി സ്ത്രീകൾ മാറണമെന്ന് മന്ത്രി പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലിംഗപദവിയും വികസനവും’ സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് 74 ശതമാനത്തോളം പെൺകുട്ടികളാണുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ഇപ്പോൾ പെൺകുട്ടികളുടെ പ്രാതിനിധ്യം വളരെ കൂടിയിട്ടുണ്ട്. അതിന് ശേഷം ഒരു ജോലിയിലേക്ക് വരുമ്പോൾ എത്ര പേർ ജോലിയിൽ തുടരുന്നു എന്ന കാര്യം പരിശോധിക്കണം. സംസ്ഥാനത്തെ തൊഴിലിടത്തെ സ്ത്രീ പ്രാതിനിധ്യം രാജ്യത്തെ മെച്ചപ്പെട്ടനിലയിലാണെങ്കിലും ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. ഇതിന് ബോധപൂർവമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.