കുസാറ്റിലെ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പരിക്കുകളെ തുടര്‍ന്നുണ്ടായ ശ്വാസ തടസം മരണകാരണമായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം കുസാറ്റ് അപകടത്തിൽ ചികിത്സയിൽ കഴിയുന്ന 24 പേരെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയിൽ പുരോഗതി ഉള്ളതുകൊണ്ടാണ് തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ മൃതദേഹം നാളെ ഉച്ചക്ക് ശേഷം പറവൂരിലെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ 11 മണി വരെ വീട്ടിൽ പൊതു ദർശനം നടത്തിയതിന് ശേഷം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിൽ സംസ്ക്കാരം നടത്തും. ആന്‍ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്. കുട്ടിയുടെ അമ്മ ചൊവ്വാഴ്ച പുലർച്ച നാട്ടിലെത്തും.