ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി അടച്ചുപൂട്ടി. ഇന്ന് മുതൽ എംബസിയുടെ പ്രവർത്തനം അവസാനിക്കുമെന്ന് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. സെപ്തംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി അടച്ചുപൂട്ടുന്നത്. ഇന്ത്യൻ ഗവർണമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ആവശ്യപ്രകാരം നവംബർ 23 മുതൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു. ഈ തീരുമാനം നയത്തിലും താൽപ്പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളുടെ ഫലമാണെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.
ദൗത്യം സാധാരണ നിലയിൽ പ്രവർത്തിക്കാൻ ഇന്ത്യൻ സർക്കാർ നിലപാട് അനുകൂലമായി മാറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തരമായ സംഘർഷങ്ങൾ മൂലമാണെന്ന് വരുത്തി തീർക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എമ്പസി ചൂണ്ടിക്കാട്ടി. താലിബാനുമായി ചില നയതന്ത്ര ഉദ്യോഗസ്ഥർ സൗഹൃദം സ്ഥാപിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചരണങ്ങൾ തെറ്റാണെന്നും എമ്പസി വ്യക്തമാക്കുന്നു.