തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ വി ഡി സതീശനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. വി ഡി സതീശൻ ഇൻഡ്യ ബ്ലോക്കിൻ്റെ നേതാവാണെന്ന് ഓർക്കണം. ഇഡിയെ ഇൻഡ്യ ബ്ലോക്ക് നേതാക്കൾക്കെതിരെയുളള രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിജെപിയുടെ ആ രാഷ്ട്രീയ ലക്ഷ്യത്തിന് പ്രതിപക്ഷ നേതാവടക്കം താളം പിടിക്കുന്നുവെന്നും തോമസ് ഐസക് വിമർശിച്ചു. സിഎംആർഎൽ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടതിലാണ് തോമസ് ഐസകിന്റെ വിമർശനം.
സിഎംആർഎല്ലുമായുളള പണമിടപാട് കള്ളപ്പണം വെളുപ്പിക്കലെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം നിലവാരം കുറഞ്ഞതും യുക്തി രഹിതവുമാണ്. അക്കൗണ്ടിലൂടെ കൈമാറി ജിഎസ്ടി അടച്ച പണം കള്ളപ്പണം ആവുന്നത് എങ്ങനെയെന്നും തോമസ് ഐസക് ചോദിച്ചു. രജിസ്ട്രേഷന് മുൻപുള്ള പണമിടപാടിന് ജിഎസ്ടി അടയ്ക്കാനാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎക്കും ഐസക്ക് മറുപടി നൽകി. ജിഎസ്ടി നിയമത്തിൽ അതിന് വ്യവസ്ഥയുണ്ട്. ജിഎസ്ടി നിയമത്തിലെ 40-ാം വകുപ്പ് കുഴൽനാടൻ വായിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.