തോട്ടിപ്പണി പൂർണ്ണമായും ഉന്മൂലനം ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതിയുടെ കർശന നിർദേശം. കൂടാതെ വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ ഉണ്ടാകുന്ന മരണങ്ങൾക്കുള്ള നഷ്ടപരിഹാരം 30 ലക്ഷം രൂപയായി ഉയർത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
അഴുക്കുചാലുകളുടെ പ്രവർത്തനത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്ന കേസുകളിൽ, നഷ്ടപരിഹാരം 20 ലക്ഷം രൂപയായി ഉയർത്താനും മറ്റ് വൈകല്യങ്ങൾക്ക് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശങ്ങളിൽ ഉൾപ്പെടുന്നു. രാജ്യത്ത് ഇത്ര മ്ലേച്ഛമായ ജോലികള്‍ തുടരുന്നതില്‍ സുപ്രീം കോടതി കടുത്ത വേദനയും രേഖപ്പെടുത്തി.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശങ്ങൾ. തോട്ടിപ്പണി നിരോധനവും, ആ തൊഴിൽ ചെയ്യുന്നവരുടെ പുനരധിവാസ നിയമവും ഫലപ്രദമായി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പതിനാല് നിർദേശങ്ങളാണ് കോടതി നൽകിയത്. ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസത്തിനും അവരുടെ സ്കോളർഷിപ്പുകളും മറ്റ് നൈപുണ്യ പരിപാടികളും ഉറപ്പാക്കുന്നതിനുള്ള സജീവമായ നടപടികളെ ക്കുറിച്ചും ബെഞ്ച് നിർദേശം നൽകി.