തൃശൂർ:സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ സംസ്ഥാന സർക്കാരിന്റെ എംബ്ലം ചേർത്തതിൽ വിശദീകരണവുമായി സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ. സർക്കാരിന്റെ രണ്ടു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതി മുഖാന്തിരം പ്രസിദ്ധീകരിച്ചവയാണ് നിലവിൽ വിവാദത്തിലായ 30 പുസ്തകങ്ങൾ.
പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചതെന്നും മുപ്പതുപുസ്തകങ്ങൾ ഈ പട്ടികയിലുൾപ്പെടുത്തുകയാണ് ചെയ്തതെന്നും സി പി അബൂബക്കർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. എംബ്ലം ചേർത്തതിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയിൽ തനിക്കാണെന്നും ഏതെങ്കിലും ഗ്രന്ഥകർത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്ക് എന്തെങ്കിലും തരത്തിൽ പ്രയാസം നേരിട്ടെങ്കിൽ അവരോട് ഖേദം അറിയിക്കുന്നതായും സി പി അബൂബക്കർ കൂട്ടിച്ചേർത്തു.
അടുത്തിടെ പുറത്തിറങ്ങിയ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളിൽ കേരള സർക്കാരിന്റെ എംബ്ലം ഉൾപ്പെടുത്തിയതിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിലാണ് സാഹിത്യ അക്കാദമി സെക്രട്ടറി വിശദീകരണം നൽകിയിരിക്കുന്നത്.