നെടുമ്പാശേരി: ഹജ്ജ് കർമ്മത്തിന് പുറപ്പെട്ട ആദ്യസംഘം ഹാജിമാർ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ 9.35നാണ് സൗദി എയർലൈൻസിന്റെ വിമാനം നെടുമ്പാശേരിയിലെത്തിയത്. 208 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 404 ഹാജിമാരാണ് ആദ്യസംഘത്തിലുണ്ടായിരുന്നത്. മദീന വിമാനത്താവളത്തിൽനിന്നായിരുന്നു മടക്കയാത്ര.
എല്ലാ ഹാജിമാർക്കും അഞ്ചുലിറ്റർവീതം സംസം വെള്ളം നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് വിതരണംചെയ്തു. മടങ്ങിയെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി 29 വാളണ്ടിയർമാർ ടെർമിനലിനകത്തും 10 പേർ പുറത്തുമുണ്ട്. കൂടാതെ സർക്കാർ ഉദ്യോഗസ്ഥരായ 11 ഹജ്ജ് സെൽ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.ഹജ്ജ് കർമ്മം ആദ്യാവസാനംവരെ തൃപ്തിയോടെ നിർവഹിക്കാൻ കഴിഞ്ഞതായി മടങ്ങിയെത്തിയർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കാര്യമായ യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നില്ലെന്നും ഹജ്ജ് ക്യാമ്പിൽ എത്തിയതുമുതൽ മടങ്ങിവരുന്നതുവരെ വാളണ്ടിയർമാരും മറ്റുമായി ഓരോ ഘട്ടത്തിലും നിരവധിപേരാണ് സഹായത്തിനായി എത്തിയതെന്നും ഹാജിമാർ പറഞ്ഞു.