ലൈഫ് ഭവന പദ്ധതിപ്രകാരം വീട് കിട്ടാത്തതിൽ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫിസിന്റെ മുകളിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആനാട് പഞ്ചായത്തിലെ ചേലയിൽ വടക്കൻകരവീട്ടിൽ രഞ്ജിത് കുമാറാണ് (35) ആണ് പഞ്ചായത്ത് ഓഫിസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ കയറി പെട്രോൾ ഒഴിക്കുക ആയിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു പഞ്ചായത്ത് അധികൃതരെ മുൾമുനയിൽ നിർത്തിയ സംഭവം. രഞ്ജിത് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പഞ്ചായത്ത് അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുക ആയിരുന്നു. എട്ടുവർഷമായി ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിക്കുന്നുണ്ടെങ്കിലും തന്നെ മനപ്പൂർവം ഒഴിവാക്കുകയാണെന്നാണ് രഞ്ജിത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണം തെറ്റാണെന്നും ചേല വാർഡിലെ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ 28-ാമത്തെ പേരുകാരനായി രഞ്ജിത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വാർഡ് അംഗം പറഞ്ഞു
ലൈഫ് പദ്ധതിയിൽ രഞ്ജിത്തിന് വീട് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആനാട് ഗ്രാമപ്പഞ്ചായത്ത് ഭരണാസമിതി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആനാട്, മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പ്രതിഷേധിച്ചു. ഹുമയൂൺ കബീർ, വേട്ടമ്പള്ളി സനൽ, ആർ.അജയകുമാർ, പുത്തൻപാലം ഷഹീദ്, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ജലീൽ തുടങ്ങിയവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.