ഇനി പത്രവായനയും അനിവാര്യം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ പത്രവായനയ്ക്കും മാർക്ക്

0


തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ഇനി വായനാശീലം വളർത്തിയെടുക്കേണ്ടത് അനിവാര്യം. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇനി പത്രവായന കൂടിയേ തീരു. ഈ പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്രപുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണു തുടർമൂല്യ നിർണയത്തിലൂടെ സ്‌കൂൾതലത്തിൽ നൽകുന്നത്. പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ചാണ് ഈ മാർക്ക് നിശ്ചയിക്കുന്നത്. ഇതിൽ 10 മാർക്ക് പത്രപുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം.

ഇതിന്റെ മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയും സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

ഗ്രേസ് മാർക്കും നേടാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കു പത്രവായനയിലൂടെ ഗ്രേസ് മാർക്കു നേടാനും അവസരമുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാർത്താവായന മത്സരത്തിലൂടെയാണിത്. സ്‌കൂൾതലം മുതൽ സംസ്ഥാനതലം വരെയാണു മത്സരം. മലയാളത്തിലെ 3 പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി നിശ്ചിതസമയത്തിനുള്ളിൽ വാർത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്നതാണു മത്സരം. സംസ്ഥാനതലത്തിൽ ആദ്യ 3 സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഗ്രേസ് മാർക്കായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here