വേനൽ കനത്തതോടെ കൊല്ലത്തെ കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; അപകട മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ
കൊല്ലം: വേനൽ കടുത്ത പശ്ചാത്തലത്തിൽ പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക്. അപകടങ്ങൾ പതിവായതോടെ സഞ്ചാരികൾ കനാലുകളിൽ ഇറങ്ങുന്നത് അധികൃതർ വിലക്കി.
കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്റേയും സ്റ്റെപ്പ് വാട്ടർ ഫാൾളിന്റേയും വീഡിയോ എടുത്ത് യൂടൂബർമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത്തോടെയാണ് കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് ആളുകൾ എടുത്തു ചാടുന്നതും 50 അടിയിലേറെ ഉയരമുള്ള അക്വഡേറ്റിന്റെ മുകളിലൂടെ ചിലർ നടക്കുന്നതും പതിവായി. മദ്യപിച്ചെത്തുന്നവരും പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ സ്റ്റെപ് വാട്ടർ ഫാൾസിലേക്കുള്ള നീരൊഴുക്ക് ഇറിഗേഷൻ വകുപ്പ് കെട്ടിയടച്ചു. കനാലിൽ സഞ്ചാരികൾ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വിനോദ സഞ്ചാര മേഖലയിലേക്ക് പോകും പോലെ സദാനന്ദപുരത്തെ കനാലിലേക്ക് ഇനി ആരും എത്തേണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു. മുന്നറിയിപ്പ് നൽകിയിട്ടും പലരും ചെറുതും വലുതുമായ അപകടത്തിൽ പെടുന്നതും പതിവാണ്