ബസ് ജീവനക്കാർ തമ്മിലടിച്ചതിന് പിന്നാലെ യാത്രക്കാരായ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലാണ് അടിയുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം പത്തനംതിട്ട- പുനലൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബസ് കോന്നി കെഎസ്ആർ.ടിസി ഓപറേറ്റിങ് സ്റ്റേഷന് മുന്നിൽ നിർത്തി ആളുകളെ കയറ്റുന്നതിനിടെയാണ് സംഭവം. വിദ്യാർഥിനി കയറുന്നതിന് മുമ്പ് ഡ്രൈവർ രാജേഷ് ബസ് മുന്നോട്ട് എടുത്തു. ഇത് ചോദ്യം ചെയ്ത അനീഷിനെ രാജേഷ് മർദിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബസിൽ അടിപിടിയായി. ഈ സമയത്താണ് യാത്രക്കാർക്ക് മർദനമേറ്റത്. വിദ്യാർഥികളായ അതുല്യ (22), അഞ്ജലി (18), വീട്ടമ്മ ലേഖ (40) എന്നിവർക്കാണ് മർദനമേറ്റത്.
ബസിൽനിന്നും ഇറങ്ങിയ ഇരുവരും കല്ലുകൾ കൊണ്ട് മർദിക്കാൻ ശ്രമിച്ചതായും യാത്രക്കാർ പറയുന്നു. സംഘർഷത്തെ തുടർന്ന് നാട്ടുകാർ ബസ് തടയുകയും ചെയ്തു. കോന്നി പൊലീസിൽ അറിയിച്ചിട്ടും വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മർദനമേറ്റ യാത്രക്കാർ ആശുപത്രിയിൽ ചികിത്സ തേടി.