കൊച്ചി∙ തൃപ്പൂണിത്തുറയിൽ വാഹനാപകടത്തിൽ യുവതി മരിക്കാൻ കാരണമായ ബൈക്ക് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. കാഞ്ഞിരമറ്റം സ്വദേശി കെ.എൻ. വിഷ്ണുവിന്റെ ലൈസൻസ് ആണ് റദ്ദാക്കിയത്. സംസ്ഥാനത്ത് അത്യപൂർവമായാണ് ലൈസൻസ് റദ്ദാക്കുന്നത്. സാധാരണ ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണ് പതിവ്.
നവംബർ 17നാണ് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഉദയംപേരൂർ സ്വദേശിനിയായ കാവ്യ എന്ന യുവതി വാഹനാപകടത്തിൽ മരിച്ചത്. എറണാകുളത്തേക്ക് വരുന്ന വഴി വടക്കേകോട്ടയിൽവച്ചായിരുന്നു അപകടം. അമിതവേഗത്തിൽ വന്ന വിഷ്ണുവിന്റെ ബൈക്ക് കാവ്യയുടെ സ്കൂട്ടറിൽ ഇടിക്കുകയും നിരത്തിൽവീണ കാവ്യയെ പിന്നിൽ വന്ന സ്വകാര്യബസും ഇടിക്കുകയായിരുന്നു. വിഷ്ണുവിന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇയാൾ വീണ്ടും വാഹനമോടിച്ചാൽ റോഡിലിറങ്ങുന്നവർക്കും പൊതുജനങ്ങൾക്കും അപകടത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃപ്പൂണിത്തുറ ജോയിന്റ് ആർടിഒ വിഷ്ണുവിന്റെ ലൈസൻസ് റദ്ദാക്കിയത്. നിശ്ചിത അകലം പാലിക്കാതെ വാഹനം ഓടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.