തൃശൂർ ജില്ലയിൽ പ്രിൻസിപ്പൽ ജില്ല ജഡ്ജി പദവിയിൽ ആളില്ലാതായിട്ട് 16 മാസം. ജില്ലയിലെ മൊത്തം കോടതികളുടെ ചുമതല ജില്ല ജഡ്ജിക്കാണ്. ഹൈകോടതിയാണ് പ്രിൻസിപ്പൽ ജില്ല ജഡ്ജിയെ നിയമിക്കേണ്ടത്. ജില്ല ജഡ്ജി ഇല്ലാത്തതിനാൽ പല കേസുകളിലും കാലതാമസം നേരിടുന്നെന്നാണ് ആക്ഷേപം.
2000 മുതലുള്ള കൊലപാതക കേസ് ഉൾപ്പെടെയുള്ളവ കെട്ടിക്കിടക്കുകയാണ്. ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജിക്കാണ് താൽക്കാലിക ചുമതല നൽകിയിട്ടുള്ളത്.
ജില്ലയിൽ ഏഴ് കോടതി സമുച്ചയങ്ങളിലായി 30 കോടതിമുറികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ചുമതലയാണ് ജില്ല ജഡ്ജിക്ക്. കൂടാതെ ജാമ്യം കേട്ട് തീരുമാനമെടുക്കുക എന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൊലപാതകം ഉൾപ്പെടെ ഗൗരവ കേസുകൾ വരുക ജില്ല ജഡ്ജിയുടെ കോടതിയിലാണ്.
ഈ ചുമതലയാണ് അധിക ചുമതലയായി അഡീഷനൽ ജില്ല സെഷൻസ് ജഡ്ജിക്ക് നൽകിയത്. ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് മുൻ ജില്ല പ്രിൻസിപ്പൽ ജഡ്ജി സ്ഥാനമൊഴിഞ്ഞത്. 16 മാസം പിന്നിട്ടിട്ടും പകരം ആളെത്തിയിട്ടില്ല. ദീർഘകാലമായി ജില്ല ജഡ്ജി ഇല്ലാത്തത് കേസുകൾക്ക് ദോഷകരമായി ബാധിക്കുന്നെന്നും ആക്ഷേപമുണ്ട്.