ഇനി വേണ്ട, മേനിപറച്ചില്‍ റേഷന്‍ സാധനങ്ങള്‍ക്ക്‌ കേന്ദ്രം, സംസ്‌ഥാനം തിരിച്ച്‌ രസീത്‌

0


തിരുവനന്തപുരം : റേഷന്‍ നല്‍കുന്നതു തങ്ങളാണെന്ന വെറുതേയുള്ള മേനി പറച്ചില്‍ ഇനി നടക്കില്ല. കേന്ദ്ര- സംസ്‌ഥാനങ്ങള്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക്‌ ഇനിമുതല്‍ പ്രത്യേക രസീതുകളാകും ഉപഭോക്‌താക്കള്‍ക്കു ലഭിക്കുക. പുതുവര്‍ഷം മുതല്‍ നടപ്പാക്കുന്ന റേഷന്‍ നയങ്ങളുടെ ഭാഗമാണിത്‌. ഇതു സംബന്ധിച്ചു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ക്കു ലഭിച്ചു.
സംയോജിത സൗജന്യ റേഷന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ പുതിയ നടപടികള്‍. അതേസമയം കേന്ദ്രം നല്‍കുന്ന റേഷന്‍ വസ്‌തുക്കള്‍ തങ്ങളുടേതാണെന്ന മട്ടില്‍ ചില സംസ്‌ഥാനങ്ങള്‍ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു കേന്ദ്രത്തിന്റെ പുതിയ നീക്കം. സംസ്‌ഥാന സര്‍ക്കാരുകള്‍ പ്രത്യേകമായി എന്തെങ്കിലും സൗജന്യമായി നല്‍കിയാല്‍ അതിനു രസീതു നല്‍കണം. കേന്ദ്രവും സംസ്‌ഥാനവും നല്‍കുന്ന റേഷന്‌ പ്രത്യേകം ബയോ മെട്രിക്‌ വിവരശേഖരണം റേഷന്‍ കടകളില്‍ സ്‌ഥാപിച്ചിരിക്കുന്ന ഇ-പോസ്‌ മെഷീനില്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്‌. രസീതിന്റെ മാതൃക വൈകാതെ സംസ്‌ഥാനങ്ങള്‍ക്ക്‌ കൈമാറും.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കു സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്താനാണ്‌ പുതിയ പദ്ധതി. ഇ-പോസ്‌ നെറ്റ്‌വര്‍ക്കില്‍ നിന്നു കേന്ദ്ര സര്‍ക്കാരിന്റെ അന്നവിതരണ്‍ പോര്‍ട്ടലും ആയി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ മുഖേന റേഷന്‍ വിതരണത്തിന്റെ കണക്ക്‌ കേന്ദ്രത്തിനു നേരിട്ട്‌ ശേഖരിക്കാന്‍ വേണ്ടിയാണ്‌ ഇത്‌ ആരംഭിച്ചത്‌.
നിലവില്‍ റേഷന്‍ കടകളിലെ ഇ-പോസ്‌ മെഷീന്‍ മുഖേനെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്കു സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും റേഷന്‍ കടകളിലെ ഇ-പോസ്‌ മെഷീനില്‍ രണ്ട്‌ തവണയായി വിരല്‍ പതിപ്പിച്ച്‌ ബയോ മെട്രിക്‌ വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു.മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക്‌ നിറത്തിലെ കാര്‍ഡുകളുടെ ഉടമകള്‍ക്കു ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അരി കിലോ മൂന്നു രൂപയ്‌ക്കും ഗോതമ്പ്‌ കിലോയ്‌ക്ക്‌ രണ്ടു രൂപയ്‌ക്കും മറ്റു ധാന്യങ്ങള്‍ കിലോയ്‌ക്ക്‌ ഒരു രൂപയ്‌ക്കുമാണ്‌ കേന്ദ്രം നല്‍കിയിരുന്നത്‌. ഇതു കൂടാതെ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം അഞ്ചു കിലോ വീതം അരിയും സൗജന്യമായി നല്‍കിയിരുന്നു. ഈ പദ്ധതികള്‍ സംയോജിപ്പിച്ച്‌ ഈ വര്‍ഷം മുഴുവന്‍ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക്‌ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഡിസംബറിലാണ്‌ തീരുമാനിച്ചത്‌

LEAVE A REPLY

Please enter your comment!
Please enter your name here