മംഗളൂരു:ഗോവയിൽ പുതുവർഷം ആഘോഷിച്ചതിന് ശേഷം മടങ്ങിയ സംഘത്തിന്റെ കാറും കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം.കർണാടക കാർവാറിലെ അങ്കോളയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്.
കാറിൽ യാത്രചെയ്ത തിരൂർ വേമണ്ണ സ്വദേശി നിപുൺ പി. തെക്കേപ്പാട്ട് (28), തൃശ്ശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട് (24), കന്യാകുമാരി കൾക്കുളത്തിൽ താമസിക്കുന്ന ശ്രീനിലയത്തിൽ സുനിലിന്റെ മകൻ ആനന്ദ് ശേഖർ (24), തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ (24) എന്നിവരാണ് മരിച്ചത്.കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ് ലതീബ് ഗുരുതരമായ പരിക്കോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാത 66-ൽ അങ്കോള ബലേഗുളിയിലാണ് അപകടം. ഗോവയിൽ പുതുവർഷം ആഘോഷിച്ചു ഗോകർണത്തേക്കു പോകുകയായിരുന്നു കാർ യാത്രക്കാർ. അങ്കോള ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ചെന്നൈ എസ്.ആർ.എം. സർവകലാശാലയിലെ പിഎച്ച്.ഡി. വിദ്യാർത്ഥിയാണ് നിപുൺ.
ജല അഥോറിറ്റി എംപ്ലോയീസ് യൂണിയൻ മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയും തിരൂർ അക്ഷര കോളേജ് പ്രിൻസിപ്പലുമായ പുരുഷോത്തമൻ തെക്കേപ്പാട്ടിന്റെ മകനാണ്.അമ്മ: നളിനി. സഹോദരി: നിത.ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.ആനന്ദ് ശേഖർ എം.എ. ജേണലിസം വിദ്യാർത്ഥിയാണ്.ജെയിംസ് ആൽബർട്ട് എൻജിനിയറിങ് വിദ്യാർത്ഥിയുമാണ്.