കൊച്ചി:കൊച്ചിയിലെ യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയങ്ങളെന്ന് ഭർത്താവ് മൊഴി നൽകി. സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ നൽകിയ കുറ്റസമ്മതമൊഴിയിലാണ് വെളിപ്പെടുത്തൽ.
വൈപ്പിൻ ഞാറയ്ക്കലിലാണ് യുവതിയെ കൊന്ന് കുഴിച്ചുമൂടിയത്. ഇന്ന് വൈകീട്ടോടെയാണ് ഒന്നര വർഷം മുൻപ് കാണാതായ രമ്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തിയത്. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെ (32) കൊന്ന് വീടിന് സമീപം കുഴിച്ചുമൂടി എന്നാണ് സജീവൻ നൽകിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചത് രമ്യയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറയുന്നു.